Psalms 37

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു;
നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
2അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി
പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
3യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;
ദേശത്തു പാൎത്തു വിശ്വസ്തത ആചരിക്ക.
യഹോവയിൽ തന്നേ രസിച്ചുകൊൾക;
4അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
5നിന്റെ വഴി യഹോവയെ ഭരമേല്പിക്ക;
അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിൎവ്വഹിക്കും.
6അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും
നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക;
കാൎയ്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
8കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക;
മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;
യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല;
നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
11എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;
സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
12ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു;
അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.
13കൎത്താവു അവനെ നോക്കി ചിരിക്കും;
അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.
14എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാൎഗ്ഗികളെ കൊല്ലുവാനും
ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും;
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
16അനേകദുഷ്ടന്മാൎക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
17ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;
എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.
18യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
19ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല;
ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും.
20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;
യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു;
അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
21ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;
നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.
അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
24അവൻ വീണാലും നിലംപരിചാകയില്ല;
യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
25ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീൎന്നു;
നീതിമാൻ തുണയില്ലാതിരിക്കുന്നതും
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
26അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;
അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
27ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക;
എന്നാൽ നീ സദാകാലം സുഖമായി വസിക്കും.
28യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;
അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;
ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;
അവന്റെ നാവു ന്യായം സംസാരിക്കുന്നു.
31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു;
അവന്റെ കാലടികൾ വഴുതുകയില്ല.
32ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു,
അവനെ കൊല്ലുവാൻ നോക്കുന്നു.
33യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല;
ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.
34യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക;
എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയൎത്തും;
ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.
35ദുഷ്ടൻ പ്രബലനായിരിക്കുന്നതും;
സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.
36ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;
ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക;
സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
38എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും;
ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
39നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു;
കഷ്ടകാലത്തു അവൻ അവരുടെ ദുൎഗ്ഗം ആകുന്നു.
40യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;
അവർ അവനിൽ ആശ്രയിക്കകൊണ്ടു
അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.
Copyright information for Mal1910