Song of Solomon 2

1ഞാൻ ശാരോനിലെ പനിനീർപുഷ്പവും

താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2മുള്ളുകളുടെ ഇടയിൽ താമരപോലെ
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;
അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു;
അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
4അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു;
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5ഞാൻ പ്രേമപരവശയായിരിക്കയാൽ
മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ;
നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ.
6അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;
അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന്നു ഇഷ്ടമാകുവോളം
അതിനെ ഇളക്കരുതു, ഉണൎത്തുകയുമരുതു.
8അതാ, എന്റെ പ്രിയന്റെ സ്വരം!
അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.
9എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ;
ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു;
അവൻ കിളിവാതിലൂടെ നോക്കുന്നു;
അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.
10എന്റെ പ്രിയൻ എന്നോടു പറഞ്ഞതു:
എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;
വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13അത്തിക്കായ്കൾ പഴുക്കുന്നു;
മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു;
എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
14പാറയുടെ പിളൎപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ;
നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദൎയ്യമുള്ളതും ആകുന്നു.
15ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ
മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ,
ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.
16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ;
അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
17വെയിലാറി, നിഴൽ കാണാതെയാകുവോളം,
എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപൎവ്വതങ്ങളിലെ
ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.
Copyright information for Mal1910