Job 14

1സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും

കഷ്ടസമ്പൂൎണ്ണനും ആകുന്നു.
2അവൻ പൂപോലെ വിടൎന്നു പൊഴിഞ്ഞുപോകുന്നു;
നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
3അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു?
എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?
4അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.
5അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ;
അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ;
അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു
6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു
തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു
നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.
7ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു;
അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുൎക്കും;
അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.
8അതിന്റെ വേർ നിലത്തു പഴകിയാലും
അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും
9വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുൎക്കും
ഒരു തൈപോലെ തളിർ വിടും.
10പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു;
മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും
ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും
12മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല;
ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല;
ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;
13നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും
നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും
എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ
ഓൎക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
14മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?
എന്നാൽ എനിക്കു മാറ്റം വരുവോളം
എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.
15നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും;
നിന്റെ കൈവേലയോടു നിനക്കു താല്പൎയ്യമുണ്ടാകും.
16ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു;
എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ?
17എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;
എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.
18മലപോലും വീണു പൊടിയുന്നു;
പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.
19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും
അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ
നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
20നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു;
നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
21അവന്റെ പുത്രന്മാൎക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല;
അവൎക്കു താഴ്ച ഭവിക്കുന്നതു അവൻ ഗ്രഹിക്കുന്നതുമില്ല.
22തന്നേപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;
തന്നേക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.
Copyright information for Mal1910