Proverbs 15

1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;

കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
2ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;
മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
3യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു;
ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4നാവിന്റെ ശാന്തത ജീവവൃക്ഷം;
അതിന്റെ വക്രതയോ മനോവ്യസനം.
5ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;
ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
6നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു;
ദുഷ്ടന്റെ ആദായത്തിലോ അനൎത്ഥം.
7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;
മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
8ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു;
നേരുള്ളവരുടെ പ്രാൎത്ഥനയോ അവന്നു പ്രസാദം.
9ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു;
എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു.
10സന്മാൎഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും;
ശാസന വെറുക്കുന്നവൻ മരിക്കും.
11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;
മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!
12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;
ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.
13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;
ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈൎയ്യം ക്ഷയിക്കുന്നു.
14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;
മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.
15അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം;
സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
16ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ
യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
17ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ
സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;
ദീൎഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;
നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
മൂഢനോ അമ്മയെ നിന്ദിക്കുന്നു.
21ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം;
വിവേകിയോ ചൊവ്വായി നടക്കുന്നു.
22ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു;
ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും;
തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
24ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു;
കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
25അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും;
വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.
26ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു;
ദയാവാക്കോ നിൎമ്മലം.
27ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു;
കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
28നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു;
ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
29യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു;
നീതിമാന്മാരുടെ പ്രാൎത്ഥനയോ അവൻ കേൾക്കുന്നു.
30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
നല്ല വൎത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
31ജീവാൎത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ
ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
32പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;
ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;
മാനത്തിന്നു വിനയം മുന്നോടിയാകുന്നു.
Copyright information for Mal1910