Proverbs 23

1നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ

നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.
2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ
നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊൾക.
3അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു;
അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
4ധനവാനാകേണ്ടതിന്നു പണിപ്പെടരുതു;
അതിന്നായുള്ള ബുദ്ധി വിട്ടുകളക.
5നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു?
അതു ഇല്ലാതെയായ്പോകുമല്ലോ.
കഴുകൻ ആകാശത്തേക്കു എന്നപോലെ
അതു ചിറകെടുത്തു പറന്നുകളയും.
6കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു;
അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.
7അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു;
തിന്നു കുടിച്ചുകൊൾക എന്നു അവൻ നിന്നോടു പറയും;
അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.
8നീ തിന്ന കഷണം ഛൎദ്ദിച്ചുപോകും;
നിന്റെ മാധുൎയ്യവാക്കു നഷ്ടമായെന്നും വരും.
9ഭോഷൻ കേൾക്കെ നീ സംസാരിക്കരുതു;
അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.
10പണ്ടേയുള്ള അതിർ നീക്കരുതു;
അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.
11അവരുടെ പ്രതികാരകൻ ബലവാനല്ലോ;
അവൎക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.
12നിന്റെ ഹൃദയം പ്രബോധനത്തിന്നും
നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമൎപ്പിക്ക.
13ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു;
വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.
14വടികൊണ്ടു അവനെ അടിക്കുന്നതിനാൽ
നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.
15മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ
എന്റെ ഹൃദയവും സന്തോഷിക്കും.
16നിന്റെ അധരം നേർ സംസാരിച്ചാൽ
എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.
17നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു;
നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം;
നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
19മകനേ, കേട്ടു ജ്ഞാനം പഠിക്ക;
നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക.
20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും
മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.
21കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും;
നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
22നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക;
നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.
23നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു;
ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.
24നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും;
ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
25നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ;
നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
26മകനേ, നിന്റെ ഹൃദയം എനിക്കു തരിക;
എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.
27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും
പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
28അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു;
മനുഷ്യരിൽ ദ്രോഹികളെ വൎദ്ധിപ്പിക്കുന്നു.
29ആൎക്കു കഷ്ടം, ആൎക്കു സങ്കടം, ആൎക്കു കലഹം?
ആൎക്കു ആവലാതി, ആൎക്കു അനാവശ്യമായ മുറിവുകൾ, ആൎക്കു കൺചുവപ്പു?
30വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവൎക്കും
മദ്യം രുചിനോക്കുവാൻ പോകുന്നവൎക്കും തന്നേ.
31വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും
രസമായി ഇറക്കുന്നതും നീ നോക്കരുതു.
32ഒടുക്കം അതു സൎപ്പംപോലെ കടിക്കും;
അണലിപോലെ കൊത്തും.
33നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും;
നിന്റെ ഹൃദയം വക്രത പറയും.
34നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും
പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
35അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല;
അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല.
ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.
Copyright information for Mal1910