Proverbs 6

1മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോ

അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,
2നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി;
നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു.
3ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക;
കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ;
നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.
4നിന്റെ കണ്ണിന്നു ഉറക്കവും
നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.
5മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും
പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും
എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,
6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;
അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
7അതിന്നു നായകനും മേൽവിചാരകനും
അധിപതിയും ഇല്ലാതിരുന്നിട്ടും
8വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു;
കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.
9മടിയാ, നീ എത്രനേരം കിടന്നുറങ്ങും?
എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;
കുറെക്കൂടെ കൈകെട്ടിക്കിടക്ക.
11അങ്ങനെ നിന്റെ ദാരിദ്ൎയ്യം വഴിപോക്കനെപ്പോലെയും
നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
12നിസ്സാരനും ദുഷ്കൎമ്മിയുമായവൻ
വായുടെ വക്രതയോടെ നടക്കുന്നു.
13അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു;
വിരൽകൊണ്ടു ആംഗ്യം കാണിക്കുന്നു.
14അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു;
അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.
15അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും;
ക്ഷണത്തിൽ അവൻ തകൎന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.
16ആറു കാൎയ്യം യഹോവ വെറുക്കുന്നു;
ഏഴു കാൎയ്യം അവന്നു അറെപ്പാകുന്നു:
17ഗൎവ്വമുള്ള കണ്ണും വ്യാജമുള്ള നാവും
കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
18ദുരുപായം നിരൂപിക്കുന്ന ഹൃദയവും
ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും
19ഭോഷ്കു പറയുന്ന കള്ളസാക്ഷിയും
സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.
20മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക;
അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.
21അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക;
നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക.
22നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും.
നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും;
നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.
23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും
പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാൎഗ്ഗവും ആകുന്നു.
24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും
പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.
25അവളുടെ സൌന്ദൎയ്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു;
അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
26വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും;
വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
27ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ
മടിയിൽ തീ കൊണ്ടുവരാമോ?
28ഒരുത്തന്നു കാൽ പൊള്ളാതെ
തീക്കനലിന്മേൽ നടക്കാമോ?
29കൂട്ടുകാരന്റെ ഭാൎയ്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ;
അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.
30കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ
ആരും അവനെ നിരസിക്കുന്നില്ല.
31അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം;
തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;
32സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;
അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
33പ്രഹരവും അപമാനവും അവന്നു ലഭിക്കും;
അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.
34ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു;
പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല.
35അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല;
എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.
Copyright information for Mal1910