Psalms 115

1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,
നിന്റെ ദയയും വിശ്വസ്തതയുംനിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
2അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?
3നമ്മുടെ ദൈവമോ സ്വൎഗ്ഗത്തിൽ ഉണ്ടു;
തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.
4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;
മനുഷ്യരുടെ കൈവേല തന്നേ.
5അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7അവെക്കു കയ്യുണ്ടെങ്കിലും സ്പൎശിക്കുന്നില്ല;
കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
9യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
12യഹോവ നമ്മെ ഓൎത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും;
അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;
അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14യഹോവ നിങ്ങളെ മേല്ക്കുമേൽ വൎദ്ധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16സ്വൎഗ്ഗം യഹോവയുടെ സ്വൎഗ്ഗമാകുന്നു;
ഭൂമിയെ അവൻ മനുഷ്യൎക്കു കൊടുത്തിരിക്കുന്നു.
17മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ
ആരും യഹോവയെ സ്തുതിക്കുന്നില്ല.
18നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.
യഹോവയെ സ്തുതിപ്പിൻ.
Copyright information for Mal1910