Psalms 143

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1യഹോവേ, എന്റെ പ്രാൎത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ;
നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ;
ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.
3ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു;
അവൻ എന്നെ നിലത്തിട്ടു തകൎത്തിരിക്കുന്നു;
പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാൎപ്പിച്ചിരിക്കുന്നു.
4ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;
എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5ഞാൻ പണ്ടത്തെ നാളുകളെ ഓൎക്കുന്നു;
നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു;
നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
6ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലൎത്തുന്നു;
വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു.

സേലാ.
7യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ;
എന്റെ ആത്മാവു കാംക്ഷിക്കുന്നു.
ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ
നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
8രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ;
ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ;
ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ;
ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയൎത്തുന്നുവല്ലോ.
9യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ;
നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.
10നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ.
നീ എന്റെ ദൈവമാകുന്നുവല്ലോ;
നിന്റെ നല്ല ആത്മാവു നേൎന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
11യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ;
നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.
12നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ;
എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ;
ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
Copyright information for Mal1910