Psalms 34

ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വെച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നു അവനെ ആട്ടിക്കളയുകയും ചെയ്തിട്ടു അവൻ പോകുമ്പൊൾ പാടിയ ഒരു സങ്കീൎത്തനം.

1ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;
അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.
2എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു;
എളിയവർ അതു കേട്ടു സന്തോഷിക്കും.
3എന്നോടു ചേൎന്നു യഹോവയെ മഹിമപ്പെടുത്തുവിൻ;
നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയൎത്തുക.
4ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി
എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;
അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
6ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;
അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
7യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും
പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
8യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ;
അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
9യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;
അവന്റെ ഭക്തന്മാൎക്കു ഒന്നിന്നും മുട്ടില്ലല്ലോ.
10ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും;
യഹോവയെ അന്വേഷിക്കുന്നവൎക്കോ ഒരു നന്മെക്കും കുറവില്ല.
11മക്കളേ, വന്നു എനിക്കു ചെവിതരുവിൻ;
യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം.
12ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു
ദീൎഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?
13ദോഷം ചെയ്യാതെ നിന്റെ നാവിനെയും
വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;
14ദോഷം വിട്ടകന്നു ഗുണം ചെയ്ക;
സമാധാനം അന്വേഷിച്ചു പിന്തുടരുക.
15യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും
അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16ദുഷ്പ്രവൃത്തിക്കാരുടെ ഓൎമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു
യഹോവയുടെ മുഖം അവൎക്കു പ്രതികൂലമായിരിക്കുന്നു.
17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,
സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
18ഹൃദയം നുറുങ്ങിയവൎക്കു യഹോവ സമീപസ്ഥൻ;
മനസ്സു തകൎന്നവരെ അവൻ രക്ഷിക്കുന്നു.
19നീതിമാന്റെ അനൎത്ഥങ്ങൾ അസംഖ്യമാകുന്നു;
അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
20അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു;
അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.
21അനൎത്ഥം ദുഷ്ടനെ കൊല്ലുന്നു;
നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും.
22യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു;
അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.
Copyright information for Mal1910