Psalms 59

സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വൎണ്ണഗീതം. അവനെ കോല്ലേണ്ടതിന്നു ശൌൽ അയച്ച ആളുകൾ വീടു കാത്തിരുന്ന കാലത്തു ചമെച്ചതു.

1എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ;
എന്നോടു എതിൎക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
2നീതികേടു പ്രവൎത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു
രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ.
3ഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു;
യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു
എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
4എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു;
എന്നെ സഹായിപ്പാൻ ഉണൎന്നു കടാക്ഷിക്കേണമേ.
5സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ,
സകലജാതികളെയും സന്ദൎശിക്കേണ്ടതിന്നു നീ ഉണരേണമേ;
നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ.

സേലാ.
6സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു;
നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
7അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു;
വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു;
ആർ കേൾക്കും എന്നു അവർ പറയുന്നു.
8എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും;
നീ സകലജാതികളെയും പരിഹസിക്കും.
9എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും;
ദൈവം എന്റെ ഗോപുരമാകുന്നു.
10എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും;
ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
11അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ;
ഞങ്ങളുടെ പരിചയാകുന്ന കൎത്താവേ,
നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളുംനിമിത്തവും
അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും
അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
13കോപത്തോടെ അവരെ സംഹരിക്കേണമേ;
അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ;
ദൈവം യാക്കോബിൽ വാഴുന്നു
എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ.

സേലാ.
14സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു;
നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
15അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു;
തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
16ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും;
അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും.
കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
17എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും;
ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
Copyright information for Mal1910