Psalms 7

ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹൊവെക്കു പാടിയ വിഭ്രമഗീതം.

1എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു;
എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
2അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ;
വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ,
എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
4എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,
- ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -
5ശത്രു എന്റെ പ്രാണനെ പിന്തുടൎന്നു പിടിക്കട്ടെ;
അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ;
എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ.

സേലാ.
6യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ;
എന്റെ വൈരികളുടെ ക്രോധത്തോടു എതിൎത്തുനില്ക്കേണമേ;
എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
7ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ;
നീ അവൎക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ.
8യഹോവ ജാതികളെ ന്യായംവിധിക്കുന്നു;
യഹോവേ, എന്റെ നീതിക്കും പരമാൎത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
9ദുഷ്ടന്റെ ദുഷ്ടത തീൎന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ.
നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
10എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു;
അവൻ ഹൃദയപരമാൎത്ഥികളെ രക്ഷിക്കുന്നു.
11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;
ദൈവം ദിവസംപ്രതി കോപിക്കുന്നു.
12മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂൎച്ചകൂട്ടും;
അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
13അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു,
തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീൎത്തിരിക്കുന്നു.
14ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു;
അവൻ കഷ്ടത്തെ ഗൎഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,
കുഴിച്ച കുഴിയിൽ താൻ തന്നേ വീണു.
16അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും;
അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും.
17ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും;
അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
Copyright information for Mal1910