Psalms 74

ആസാഫിന്റെ ഒരു ധ്യാനം.

1ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു?
നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
2നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും
നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും
നീ വസിച്ചുപോന്ന സീയോൻ പൎവ്വതത്തെയും ഓൎക്കേണമേ.
3നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ;
ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
4നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു;
തങ്ങളുടെ കൊടികളെ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും
അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകൎത്തുകളയുന്നു.
7അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു;
തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു,
ദേശത്തിൽ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
9ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല;
യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല;
ഇതു എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും?
ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു?
നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
12ദൈവം പുരാതനമേ എന്റെ രാജാവാകുന്നു;
ഭൂമിയുടെ മദ്ധ്യേ അവൻ രക്ഷ പ്രവൎത്തിക്കുന്നു.
13നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു;
വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
14ലിവ്യാഥാന്റെ തലകളെ നീ തകൎത്തു;
മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
15നീ ഉറവും ഒഴുക്കും തുറന്നുവിട്ടു,
മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
16പകൽ നിനക്കുള്ളതു; രാവും നിനക്കുള്ളതു;
വെളിച്ചത്തെയും സൂൎയ്യനെയും നീ ചമെച്ചിരിക്കുന്നു.
17ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു;
നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
18യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും
മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓൎക്കേണമേ.
19നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ;
നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
20നിന്റെ നിയമത്തെ കടാക്ഷിക്കേണമേ;
ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു.
21പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ;
എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
22ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ;
മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഓൎക്കേണമേ.
23നിന്റെ വൈരികളുടെ ആരവം മറക്കരുതേ;
നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.
Copyright information for Mal1910