Psalms 88

ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീൎത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തിൽ പ്രതിഗാനത്തിനായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.

1എന്റെ രക്ഷയുടെ ദൈവമായ യഹോവേ,
ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
2എന്റെ പ്രാൎത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ;
എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
3എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു;
എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
4കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു;
ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
5ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു;
അവരെ നീ പിന്നെ ഓൎക്കുന്നില്ല;
അവർ നിന്റെ കയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.
6നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
7നിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു;
നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു.

സേലാ.
8എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി,
എന്നെ അവൎക്കു വെറുപ്പാക്കിയിരിക്കുന്നു;
പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
9എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു;
യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും
എന്റെ കൈകളെ നിങ്കലേക്കു മലൎത്തുകയും ചെയ്യുന്നു.
10നീ മരിച്ചവൎക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ?
മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ?

സേലാ.
11ശവക്കുഴിയിൽ നിന്റെ ദയയെയും
വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വൎണ്ണിക്കുമോ?
12അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും
വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
13എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു;
രാവിലെ എന്റെ പ്രാൎത്ഥന തിരുസന്നിധിയിൽ വരുന്നു.
14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു?
നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
15ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു;
ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
16നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു;
നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.
17അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു;
അവ ഒരുപോലെ എന്നെ വളയുന്നു.
18സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു;
എന്റെ പരിചയക്കാർ അന്ധകാരമത്രേ.
Copyright information for Mal1910